വിശ്വാസിയും അവിശ്വാസിയും ഒരുപോലെ വളരെ ഒരുക്കത്തിലായിരിക്കുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. ബുദ്ധികൊണ്ട് ചിന്തിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും പ്രായമാകുന്ന നാള്‍ മുതല്‍ മനുഷ്യന്റെ അന്തമില്ലാത്ത ആഗ്രഹം അവന്റെ ഭാവി ഭാസുരമായിരിക്കണമെന്നാണ്..

അതിനുവേണ്ടി എത്ര അദ്ധ്വാനിക്കുവാനും, ക്ലേശം സഹിക്കുവാനും, ത്യാഗം ചെയ്യുവാനും മനുഷ്യന്‍ ഒരുക്കമാണ്. എത്ര അനീതിയുടെ വഴിയില്‍കൂടി പോയാലും, എത്ര കഠിന കാര്യങ്ങള്‍ ചെയ്യേണ്ടി വന്നാലും അതെല്ലാം ഭാവിയെ സന്തോഷപൂര്‍ണ്ണമാകുവാന്‍ സഹായിക്കുമെന്ന് തോന്നിയാല്‍ തന്നേ മനുഷ്യന്‍ സന്തോഷവാനായി.
”ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു. ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും” എന്ന് കര്‍ത്താവു പറഞ്ഞു. കര്‍ത്താവു സ്ഥലം ഒരുക്കികൊണ്ടിരിക്കുന്നു. എന്നാല്‍ വിശ്വാസികളായ നമ്മള്‍ വച്ച വീടു ആര്‍ക്കാകും? അത് അന്യനു വിട്ടിട്ട് അക്കരയ്ക്കു പോകുവാന്‍ നമുക്കു മനസുണ്ടാകുമോ? അനേക മുറികളു ള്ള ഒരു വീട് പണിതാല്‍, അതില്‍ നമ്മള്‍ ഉപയോഗിക്കുന്നത് മിക്കവാറും ഒരുമുറി ആയിരിക്കും. മനോഹര ഉപകരണങ്ങള്‍ ചന്തത്തിലും വിവിധ നിലകളിലും അലങ്കരിച്ചിട്ടുണ്ടെങ്കിലുംനമ്മള്‍ സാധാരണ ഉപയോഗിക്കുന്നത് ഒരു കട്ടിലും ഇരിക്കാന്‍ ഇഷ്ടപെടുന്ന ഒരു കസേരയും.
നമ്മുടെ അധ്വാനവും പ്രതാപത്തി ന്റെ മഹത്വവും അവസാനം ആ ഒരു കട്ടിലില്‍ മരണശയ്യയില്‍ തീരുന്നു. മറ്റുള്ളവര്‍ തിരഞ്ഞെടുത്ത ഒരു വസ്ത്രം അണിയിച്ചു അപ്പോള്‍ വിലയ്ക്കു വാങ്ങിയ ഒരു മരപ്പെട്ടിയില്‍ അന്യന്റെ ആറടി മണ്ണില്‍ ശരീരം വിശ്രമിക്കുന്നതിന് മുന്‍പ് കാതുകളി ല്‍ മുഴങ്ങിക്കൊണ്ടിരിക്കന്ന ദൈവശബ്ദം ശ്രവിക്കുമോ? മനുഷ്യാ നീ ഒരുക്കിവെച്ചതു ആര്‍ക്കാകും?
”ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം?” (മത്തായി 16:26)